ഈഡൻ ഗാർഡൻസില്‍ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്നതായിരുന്നു ആ 97 റണ്‍സ്. എന്നാല്‍ സെമി ഫൈനലില്‍ സഞ്ജു സെഞ്ചുറി തൊടുമെന്ന പ്രതീക്ഷ ക്രിക്കറ്റ് ലോകത്തിന് നല്‍കി. പക്ഷേ 89 റണ്‍സില്‍ സഞ്ജുവിന്റെ ഇന്നിങ്സിന് വാങ്കഡെയില്‍ തിരശീല വീണു. സെഞ്ചുറി തൊടാനായില്ലെങ്കിലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് വാങ്കഡെയിലെ കാണികള്‍ സഞ്ജുവിനെ ഡ്രസ്സിങ് റൂമിലേക്ക് മടക്കിയത്.
ടി20 ലോകകപ്പ് സെഞ്ചുറിക്കായി മലയാളി താരത്തിന് ഇനിയും കാത്തിരിക്കണം. ഇനിയത് മാർച്ച് എട്ടിന് വരുമോ? ഇന്ന് ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ നിന്ന് എട്ട് ഫോറും ഏഴ് സിക്സും പറത്തിയാണ് സഞ്ജു 89 റണ്‍സ് സ്കോർ ചെയ്തത്. സ്ട്രൈക്ക് റേറ്റ് 211. ഇംഗ്ലീഷ് ക്യാപ്റ്റൻ നടത്തിയ ബോളിങ് ചെയിഞ്ച് ആണ് സഞ്ജുവിന്റെ വിക്കറ്റ് വീഴുന്നതില്‍ നിർണായകമായത്.
ഓഫ് സ്റ്റംപിന് പുറത്തായെത്തിയ വില്‍ ജാക്സിന്റെ പന്തില്‍ ഡീപ്പ് കവറിലൂടെ ഷോട്ട് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ ആ ഷോട്ടിന് വേണ്ട പവർ ഇല്ലാതെ വന്നതോടെ ഫില്‍ സോള്‍ട്ടിന്റെ കൈകളില്‍ പന്ത് സുരക്ഷിതമായി.
ആർച്ചറെ പറപറത്തി സഞ്ജു
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന് മുൻപ് ചർച്ചകള്‍ ചൂടുപിടിച്ചത് സഞ്ജു സാംസണ്‍-ജോഫ്ര ആർച്ചർ പോരിലൂന്നിയായിരുന്നു. സെമി ഫൈനല്‍ ആരംഭിക്കുന്നതിന് മുൻപ് വരെ ആധിപത്യം ആർച്ചറിനായിരുന്നു. എന്നാല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ആർച്ചർക്കെതിരെ സഞ്ജു വ്യക്തമായ ആധിപത്യം പുലർത്തി യഥേഷ്ടം റണ്‍സ് സ്കോർ ചെയ്തു.
ഇന്ന് ആർച്ചർ എറിഞ്ഞ രണ്ട് ഓവറില്‍ നിന്ന് 25 റണ്‍സ് സഞ്ജു കണ്ടെത്തി. ആർച്ചർക്കെതിരായ ഇന്നത്തെ സഞ്ജുവിന്റെ സ്ട്രൈക്ക്റ്റ് 200ന് മുകളിലാണ്. സഞ്ജുവിന്റെ ദൗർബല്യം മുതലെടുക്കാൻ എത്തിയ ആർച്ചർക്ക് ഇന്ന് വാങ്കഡെയില്‍ പിഴച്ചു. പവർപ്ലേയില്‍ തന്നെ ആർച്ചറെ കടന്നാക്രമിച്ച സഞ്ജു ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇന്ന് 26 പന്തില്‍ നിന്നാണ് സഞ്ജു തന്റെ അർധ ശതകം കണ്ടെത്തിയത്.