ഇതിനോടകം 36 സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഡല്‍ഹിയിലെത്തി ഹൈക്കമാൻഡുമായി നിർണ്ണായക ചർച്ചകള്‍ നടത്തും. ബുധനാഴ്ചയോടെ മുഴുവൻ സീറ്റുകളിലും പ്രഖ്യാപനം പൂർത്തിയാക്കാനാണ് പാർട്ടി നീക്കം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാർട്ടി നേതൃത്വത്തില്‍ സജീവമാണ്. ചർച്ചകള്‍ക്കായി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എല്‍.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും ഇതിനോടകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തില്‍ ഏപ്രില്‍ ഒൻപതിനാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 16-ന് വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും. മാർച്ച് 23 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മാർച്ച് 26 വരെ പത്രിക പിൻവലിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
ഏപ്രില്‍ ഒൻപതിലെ വോട്ടെടുപ്പിന് ശേഷം മെയ് നാലിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. മെയ് ആറിനുള്ളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.