നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഈ ആക്രമണം മൂന്ന് ആഴ്ച പിന്നിടുന്ന യുദ്ധത്തിലെ നിർണ്ണായകമായ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.
ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളില്‍ മിസൈലുകള്‍ നേരിട്ട് പതിച്ചു. പരിക്കേറ്റ പത്തോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം.
' ടു - സ്റ്റേജ് ഇന്റർകോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ' ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിർ പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി.
വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് വെല്ലുവിളി. പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നത് ആഗോള തലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അതേസമയം അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായും വൈറ്റ് ഹൗസിലെ ഉന്നതരെ ഉദ്ധരിച്ച് വാർത്തകള്‍ പുറത്തുവരുന്നുണ്ട്. തനിക്ക് സമാധാനം വേണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.