വി.ഡി സതീശന്റെ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു, സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് പരാതി.

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്രികക്കെതിരെ പരാതി ഉയർന്നതോടെയാണ് നടപടി.

യഥാർത്ഥ വരുമാനം പത്രികയില്‍ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉയർന്നിരിക്കുന്നത്. പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് സതീശൻ നല്‍കിയത്.


എല്‍ഡിഎഫും എൻഡിഎയുമാണ് പരാതി നല്‍കിയിരിക്കുന്നകത്. പത്രികയുടെ സൂക്ഷ്മപരിശോധനക്ക് തൊട്ടുമുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ടൈസണ്‍ മാസ്റ്റർ അടക്കം എൻഡിഎയും പരാതി നല്‍കിയത്. സ്ഥാനാർത്ഥിയായ വി ഡി സതീശൻ അദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം സ്രോതസ് ഉള്‍പ്പെടെ കാണിച്ചില്ല. അഭിഭാഷകൻ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വരുമാനം എത്രയെന്ന് സംബന്ധിച്ച്‌ പത്രികയില്‍ ഒന്നും കാണിച്ചില്ലെന്നാണ് ഒരു പരാതി. മറ്റൊന്ന് അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് നിരവധിയായ പിഴയുണ്ട്.


പിഴ സംഖ്യയുമായി ബന്ധപ്പെട്ടുളള വിശദാംശങ്ങള്‍, എത്ര അടച്ചു, എത്ര അടക്കാനുണ്ട് എന്നത് പത്രികയിലില്ല. മറ്റൊന്ന് അദ്ദേഹത്തിന്റെ സ്വർണത്തിന്റെ മൂല്യം പത്രികയില്‍ വിശദമാക്കിയിട്ടില്ല. ഇത്രയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി വന്നിട്ടുള്ളത്. പരാതിയില്‍ ഉടൻ വിശദീകരണം നല്‍കാൻ കഴിയും എന്നതാണ് സതീശന്റെ അഭിഭാഷകർ ഉള്‍പ്പെടെയുള്ളവർ പറയുന്നത്.


പത്രികയുടെ സൂക്ഷ്മപരിശോധന വിശദീകരണം ലഭിച്ചതിന് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. വൈകിട്ട് 3 മണിയോടെയാണ് സൂക്ഷ്മപരിശോധന. അതിന് മുമ്പ് വിഷയത്തില്‍ വ്യക്തത ഉണ്ടാക്കാനാണ് വിഡി സതീശന്റെ അഭിഭാഷകരും പ്രവർത്തകരും ശ്രമിക്കുന്നത്. വലിയ പ്രശ്നങ്ങളില്ലെന്നും നിസാരകാര്യങ്ങള്‍ മാത്രമാണെന്നുമാണ് യുഡിഎഫ് ക്യാംപ് പ്രതികരിക്കുന്നത്.


സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളില്‍ നിന്ന് ലഭിച്ച നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന നിലവില്‍ നടക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയതി ഇന്നലെ അവസാനിച്ചിരുന്നു.