പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു ; ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍

കൊച്ചി : പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച്‌ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില് ആറ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുള്‍, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മില്‍ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്.


പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉള്‍പ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.


പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച്‌ അടിച്ചതിനെ തുടർന്ന് ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കമ്പനിയില്‍ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.