ജില്ലയിലെ മണ്ഡലങ്ങൾ ഒന്നൊന്നായി നിർജീവമായതിലും തിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തിലും പ്രതിഷേധിച്ചു പ്രവർത്തകർ രംഗത്തെത്തിയതോടെ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടരാജി സമർപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ മത്സരിച്ചിട്ടും നാമമാത്രമായ വോട്ടുകൾ മാത്രം ലഭിച്ചതും, പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെപ്പോലും കണ്ടെത്താൻ നേതൃത്വത്തിന് കഴിയാതിരുന്നതും പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.
ഇതിനു പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ഉയർന്ന 'അലിവ്' ചാരിറ്റി പണമിടപാട് ആരോപണങ്ങളും സംഘടനയെ പ്രതിരോധത്തിലാക്കി. മുൻ ജില്ലാ ആക്ടിങ് പ്രസിഡന്റിനെതിരായ പരാതിയിൽ ദേശീയ പ്രഭാരി ഡോ ഷെല്ലി ഒബ്റോയ് ഇടപെട്ട് സമവായത്തിന് നിർദ്ദേശിച്ചിട്ടും പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നത് വീഴ്ചയുടെ ആഴം കൂട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പത്തു പ്രവർത്തകരെ പോലും പ്രചരണരംഗത്ത് എത്തിക്കാൻ കഴിയാത്ത വിധം പാർട്ടി സംവിധാനം ആലപ്പുഴയിൽ തകർന്നടിഞ്ഞിരുന്നു. നേതൃത്വത്തിന്റെ അനാസ്ഥ മൂലം ഓരോ മണ്ഡലങ്ങളും നിർജീവമാകുമ്പോഴും തിരുത്തൽ നടപടികൾ ഉണ്ടാകാത്തതിനെതിരെ താഴെത്തട്ടിൽ പ്രതിഷേധം പുകയുകയായിരുന്നു.
പാർട്ടിയെ സജീവമാക്കുന്നതിൽ പരാജയപ്പെട്ട നേതൃത്വം മാറിനിൽക്കണമെന്ന പ്രവർത്തകരുടെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇപ്പോൾ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ കൂട്ടരാജി സമർപ്പിച്ചിരിക്കുന്നത്. അണികളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയാത്ത വിധം നേതൃത്വം പരാജയപ്പെട്ടെന്ന വിലയിരുത്തലിലാണ് ഈ പടിയിറക്കം. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജിയിൽ സംസ്ഥാന നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.