ആരാധകര്‍ കാത്തിരുന്ന നിമിഷം , സഞ്ജുകരുത്തില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

കൊല്‍ക്കത്ത : ആരാധകർ കാത്തിരുന്ന ആ നിമിഷം കൊല്‍ക്കത്ത ഈഡൻ ഗാർഡൻസില്‍ പിറന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്ന് പെരുമഴപോലെ റണ്‍സ് പിറന്ന മത്സരത്തില്‍ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി - 20 ലോകകപ്പിന്റെ സെമിഫൈനലിലേല്‍ പ്രവേശിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 195/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു 50 പന്തുകളില്‍ 4സിക്സും 12 ഫോറുമടക്കം 97 റണ്‍സ് നേടി വിജയം വെട്ടിപ്പിടിക്കുകയായിരുന്നു.


ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ത്സരത്തില്‍ സിംബാബ്‌വേയെ തോല്‍പ്പിച്ച അതേ ഇലവനെത്തന്നെയാണ് ഇന്ത്യ ഇന്നലെയും വിന്യസിച്ചത്. സ്പിന്നർ അകീല്‍ ഹൊസൈനെ ഉള്‍പ്പെടുത്തിയാണ് വിൻഡീസ് ഈഡനിലിറങ്ങിയത്.


ക്യാപ്‌ട‌ൻ ഷായ് ഹോപ്പും (32), റോസ്റ്റണ്‍ ചേസും (40) ചേർന്ന് മാന്യമായ തുടക്കമാണ് വിൻഡീസിന് നല്‍കിയത്. ഇവർ 8.5 ഓവറില്‍ 68 റണ്‍സ് കൂട്ടിച്ചേർത്തു. 33 പന്തുകളില്‍ മൂന്നുഫോറും ഒരു സിക്സും പായിച്ച ഹോപ്പിനെ ബൗള്‍ഡാക്കി വരുണ്‍ ചക്രവർത്തിയാണ് വിൻഡീസിന് ആദ്യ പ്രഹരം നല്‍കിയത്. തുടർന്നിറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്മേയറിനെക്കൂട്ടി ചേസ് ടീമിനെ 102ലെത്തിച്ചു. 12 പന്തുകളില്‍ ഒരു ഫോറും രണ്ട് സിക്സുമടക്കം 27 റണ്‍സ് നേടിയ ഹെറ്റ്മേയറിനെ 12-ാം ഓവറില്‍ ബുംറയുടെ ബൗളിംഗില്‍ സഞ്ജു പിടികൂടി.രണ്ടുപന്തുകള്‍ക്കുള്ളില്‍ ബുംറ ചേസിനെ സൂര്യയുടെ കയ്യിലെത്തിച്ചതോടെ വിൻഡീസ് 103/3 എന്ന നിലയിലായി.119 ല്‍ വച്ച്‌ ഷെർഫാനേ റൂതർഫോഡിനെ ( 14 ) ഹാർദിക് പാണ്ഡ്യ സഞ്ജുവിന്റെ കയ്യിലെത്തിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച റോവ്‌മാൻ പവലും (34*), ജാസണ്‍ ഹോള്‍ഡറും ( 37 ) ചേർന്ന് 195ലെത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാർദിക്കും വരുണും ഓരോ വിക്കറ്റ് വീഴ്ത്തി.


മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം അത്ര ഗംഭീരമായിരുന്നില്ല. 11 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറികള്‍ കണ്ടെത്തിയ അഭിഷേക് ശർമ്മ മൂന്നാം ഓവറില്‍ അകീല്‍ ഹൊസൈന്റെ ബൗളിംഗില്‍ ഹെറ്റ്മേയർക്ക് ക്യാച്ച്‌ നല്‍കി മടങ്ങി. 


സഞ്ജു തുടരെ രണ്ട് സിക്സുകള്‍ പായിച്ച്‌ ഫോമിന്റെ ലക്ഷണം കാട്ടിയെങ്കിലും അഭിഷേകിന് പകരം വന്ന ഇഷാൻ ആറുപന്തുകളില്‍ രണ്ട് ബൗളണ്ടറികളടക്കം 10 റണ്‍സ് മാത്രം നേടി മടങ്ങി. ആദ്യ അഞ്ചോവറില്‍ 45/2 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്ന് സഞ്ജുവും സൂര്യയും ( 18 ) ക്രീസിലൊരുമിച്ചു.