നഴ്സുമാരുടെ സമരത്തിന് ആം ആദ്മി പാർട്ടിയുടെ ഐക്യദാർഢ്യം; ശമ്പള വർദ്ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യം

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി (AAP) കോഴിക്കോട് ജില്ലാ കമ്മിറ്റി. സമരപ്പന്തലിലെത്തിയ പാർട്ടി പ്രവർത്തകരും നേതാക്കളും നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ജില്ലാ സെക്രട്ടറി ഷമീറിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറും AAP കോഴിക്കോട് നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ ഡോക്ടർ അൽഫോൻസ മാത്യു, ജില്ലാ ട്രഷറർ ഇബ്രാഹിം, ഉണ്ണികൃഷ്ണൻ, ബാവൻ കുട്ടി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കുചേർന്നു.


സമരത്തിൽ സംസാരിക്കവേ, നഴ്സുമാരുടെ വേതന കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോക്ടർ അൽഫോൻസ മാത്യു ആവശ്യപ്പെട്ടു. "നഴ്സുമാരുടെ ശമ്പളം ഡോക്ടർമാരുടെ ശമ്പളത്തിന്റെ 80 ശതമാനമെങ്കിലും ആയി ഉയർത്താൻ അധികൃതർ തയ്യാറാകണം. ആരോഗ്യരംഗത്തെ നട്ടെല്ലായ നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ ആം ആദ്മി പാർട്ടി അവർക്കൊപ്പം ശക്തമായി നിലകൊള്ളും," അവർ വ്യക്തമാക്കി.


ആരോഗ്യ പ്രവർത്തകർ നേരിടുന്ന അവഗണനയ്ക്കെതിരെയും ശമ്പള പരിഷ്കരണം വൈകുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണ് നഴ്സുമാർ കളക്ടറേറ്റിന് മുന്നിൽ ഉയർത്തുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.