നെയ്മറിന് ലോകകപ്പ് നഷ്ടമായേക്കും

റിയോ ഡി ജനീറോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി പരിക്ക്. ബ്രസീലിയൻ ക്ലബ് സാന്റോസിനായി കളിച്ച്‌ ഫോം വീണ്ടെടുക്കാനുള്ള നെയ്മറിന്റെ ശ്രമമാണ് കഴിഞ്ഞ ദിവസം സംഭവിച്ച പരിക്കില്‍ തുലാസിലായത്.

ലോകകപ്പിനു മുന്നോടിയായി ഈ മാസം അവസാനം ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമില്‍ നെയ്മർ ഉള്‍പ്പെട്ടിരുന്നു.ആ മത്സരങ്ങളിലും താരത്തിന് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകള്‍. സാന്റോസിനൊപ്പമുള്ള പരിശീലനത്തിനി‌ടെ പേശികള്‍ക്കാണ് പരിക്കേറ്റത്. ഇതോടെ ക്ലബിന്റെ മത്സരത്തില്‍ നിന്ന് നെയ്മർ പിൻമാറി. 


ഈ മത്സ‌ത്തിലെ നെയ്മറിന്റെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തുന്നതിനായി ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി എത്തുമെന്ന് അറിയിച്ചിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത ഒരു കളിക്കാരനെയും ടീമിലേക്ക് പരിഗണിക്കില്ലെന്ന് ആഞ്ചലോട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


2023 ലാണ് നെയ്മർ അവസാനമായി ദേശീയ ടീമില്‍ കളിച്ചത്. ബ്രസീലിനായി 128 മത്സരങ്ങള്‍ കളിച്ച താരം ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററാണ് ( 79 ഗോളുകള്‍ )