ചായ കിട്ടിയില്ല : മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം : കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്ത ദേഷ്യത്തില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിലയാണ് മരിച്ചത്.

30 വയസ്സായിരുന്നു സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.


വെട്ടുകത്തികൊണ്ടാണ് ശാന്ത രജിലയെ ആക്രമിച്ചത്. രജിലയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർച്ചയായി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രജിലയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.


കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. വീട്ടില്‍വെച്ച്‌ തന്നെ മരണം സംഭവിച്ചു. വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. സംഭവസമയത്ത് രജിലയുടെ ഭർത്താവ് പുറത്തുപോയിരുന്നു.


ചായ കിട്ടാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് ശാന്ത പോലീസിനോട് പറഞ്ഞു. ശാന്തയെ ചോദ്യം ചെയ്തുവരികയാണ്. രജിലയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അല്‍പസമയത്തിനകം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കും.