വോട്ടര്‍ പട്ടികയില്‍ ഇപ്പോഴും പേര് ചേര്‍ക്കാം ; ആപ്പ് വഴിയും ചെയ്യാം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ 2026 മാർച്ച്‌ 23 വരെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ അവസരമുണ്ട്.

18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ ചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ 'വോട്ടർ ഹെല്‍പ് ലൈൻ' മൊബൈല്‍ ആപ്ലിക്കേഷൻ മുഖേനയോ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. വെബ്‌സൈറ്റിലെ 'ന്യൂ വോട്ടർ രജിസ്ട്രേഷൻ'


ലിങ്കില്‍ പ്രവേശിച്ച്‌ 'ഫോം 6' പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ 'ഫോം 6 എ' യുമുണ്ട്‌. ബിഎല്‍ഒമാരെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും. കൂടാതെ ബൂത്ത്‌ മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം. 


അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകള്‍ അപ്‌ലോഡ് ചെയ്യണം. അടുത്ത ബന്ധുവിന്റെ തിരിച്ചറിയല്‍ കാർഡ്‌ നമ്പറും മൊബൈല്‍ നമ്പറും വേണം. ബിഎല്‍ഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉള്‍പ്പെടുത്തുക.


അതെസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു. കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിലും, ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 9 ന് അസമിലും കേരളത്തിലും പുതുച്ചേരിയിലും, ഏപ്രില്‍ 23 ന് തമിഴ്നാട്ടിലും ബംഗാളിലും ( ഏപ്രില്‍ 23, 29 - രണ്ട് ഘട്ടം ) വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും മെയ് നാലിനാണ് വോട്ടെണ്ണല്‍.


സംസ്ഥാനത്ത് സിപിഎം ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളില്‍ കൂടി നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും. അതെസമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു. 


തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയമെന്നും നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. '' തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. 


നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവുമില്ല," വിഡി സതീശൻ വ്യക്തമാക്കി.


1. അസം - പോളിംഗ് തീയതി - ഏപ്രില്‍ 9 ; വോട്ടെണ്ണല്‍ തീയതി - മെയ് 4


2. തമിഴ്‌നാട് - പോളിംഗ് തീയതി - ഏപ്രില്‍ 23 ; വോട്ടെണ്ണല്‍ തീയതി - മെയ് 4


3. പശ്ചിമ ബംഗാള്‍ - പോളിംഗ് തീയതി - ഏപ്രില്‍ 23 ( ഒന്നാം ഘട്ടം ), ഏപ്രില്‍ 29 ( രണ്ടാം ഘട്ടം ) വോട്ടെണ്ണല്‍ തീയതി - മെയ് 4


4. കേരളം - പോളിംഗ് തീയതി - ഏപ്രില്‍ 9 ; വോട്ടെണ്ണല്‍ തീയതി - മെയ് 4.


5. പുതുച്ചേരി - പോളിംഗ് തീയതി - ഏപ്രില്‍ 9 ; വോട്ടെണ്ണല്‍ തീയതി - മെയ് 4