' ജോസഫ് വിജയ് എന്ന നാൻ ' ഇനി തമിഴ് മക്കളുടെ തലൈവര്‍ ; വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ : ദിവസങ്ങള്‍ നീണ്ട സസ്പെന്‍സുകള്‍ക്കൊടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിയായി സൂപ്പര്‍സ്റ്റാര്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച വേദിയിലാണ് തമിഴ്നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വിജയ് കൈവശം വയ്ക്കും


സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈ നഗരത്തിലെ 20 കേന്ദ്രങ്ങളില്‍ പ്രത്യേകം സ്‌ക്രീനുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാന്‍ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. എംജിആറിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 1967 - ന് ശേഷം ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.


വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി ഡിഎംകെ അധികാരത്തില്‍ വന്നതിന് ശേഷം ഏറെനാളായി കോണ്‍ഗ്രസിന് മന്ത്രിമാര്‍ ആരും തന്നെ തമിഴ്നാട്ടിലുണ്ടായിട്ടില്ല. ഡിഎംകെയുടെ സഖ്യകക്ഷി ആയിരുന്നെങ്കിലും മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല.


120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 108 എംഎല്‍എമാരാണ് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയ്ക്കുള്ളത്. കോണ്‍ഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), മുസ്ലീം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നല്‍കിയ മറ്റ് പാര്‍ട്ടികള്‍. ഇതില്‍ കോണ്‍ഗ്രസ് വിജയ്യുടെ പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ സഖ്യസര്‍ക്കാരില്‍ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണമാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 13 - നകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാന്‍ എത്തുന്നതിന്റെ ആവേശത്തിലാണ് വിജയയുടെ മാതാപിതാക്കള്‍. 'എന്റെ മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പോകുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,' എന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാതൃദിനത്തില്‍ മകന്‍ അധികാരമേല്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും കൂട്ടിച്ചേര്‍ത്തു.


തമിഴ്നാട്ടില്‍ എം.ജി. രാമചന്ദ്രനുമായി താരതമ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള ജനപിന്തുണയാണ് നടന്‍ കൂടിയായ വിജയ് റാലികളില്‍ നേടിയത്. പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച വിജയ്, ഇതില്‍ ഒരെണ്ണം ഉടന്‍ രാജിവെക്കും.


May 10, 2026 10:29 IST

വിജയ്‌യുടെ അച്ഛനും അമ്മയും സത്യപ്രതിജ്ഞാ ചടങ്ങില്‍


May 10, 2026 09:48 IST

ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍


ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കുത്തു.