ഇറാന്റെ നിര്‍ദേശങ്ങള്‍ തള്ളി ട്രംപ് ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു, 104 ഡോളര്‍ കടന്ന് എണ്ണവില

വാഷിംഗ്‌ടണ്‍ : ഇറാൻ കൈമാറിയ സമാധാന നിർദേശങ്ങള്‍ പൂർണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

ഇറാന്റെ പ്രതികരണം തീർത്തും അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇനിയും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇറാനെതിരെയുള്ള തുടർ നടപടികളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിച്ചു. ചർച്ചകള്‍ക്കുള്ള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഉപരോധങ്ങള്‍ പിൻവലിച്ച്‌ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരുന്നത്. തങ്ങള്‍ക്കെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിർത്തിവെക്കാമെന്നും 30 ദിവസത്തിനുള്ളില്‍ മരവിപ്പിച്ച ആസ്തികള്‍ കൈമാറി ആണവ ചർച്ചകള്‍ ആരംഭിക്കാമെന്നും ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഈ ഉപാധികള്‍ ഒബാമ ഭരണകാലത്തെപ്പോലെ ഇറാനെ സഹായിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ്.


ട്രംപിന്റെ കടുത്ത നിലപാടിനെത്തുടർന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഉയർന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളർ കടന്നിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് മൂന്ന് ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയത്. അമേരിക്ക മുന്നോട്ട് വെച്ച 14 ഇന നിർദേശങ്ങള്‍ക്ക് ഇറാൻ നല്‍കിയ മറുപടി തള്ളപ്പെട്ടതോടെ മേഖലയില്‍ സംഘർഷ സാധ്യത വർധിച്ചു. തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി ചെറുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി.