സിനിമാ മേഖലയില്‍ നിന്നൊരാള്‍ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതില്‍ വലിയ അഭിമാനമുണ്ടെന്ന് വിശാല്‍ പറഞ്ഞു. തന്റെ പ്രിയപ്പെട്ട 'ദളപതി' ഭരണത്തലവനായി എത്തുമ്പോള്‍ അത് തമിഴ്നാടിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിശാലിന്റെ പ്രതികരണം.
കഴിഞ്ഞ 32 വർഷമായി തനിക്ക് നേരിട്ട് അറിയാവുന്ന സുഹൃത്തിനെ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് വിശാല്‍ കുറിച്ചു. വെറുമൊരു ആശംസയില്‍ ഒതുക്കാതെ, ഒരു വോട്ടർ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില സാമൂഹിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശാലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ എപ്പോഴും വിളിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ ദളപതി വിജയ് സാറിന് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നമ്മുടെ ചലച്ചിത്ര മേഖലയില്‍ നിന്നൊരാള്‍ സർക്കാരിനെ നയിക്കാൻ വരുന്നത് കാണുന്നതില്‍ വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എല്‍.എമാർക്കും ഭാവി മന്ത്രിമാർക്കും എന്റെ ആശംസകള്‍ നേരുന്നതോടൊപ്പം ഇത് നമ്മുടെ സംസ്ഥാനത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ് സാർ, കഴിഞ്ഞ 32 വർഷമായി എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ ഇപ്പോള്‍ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ വലിയ അഭിമാനമുണ്ട്. ഒരു വോട്ടർ എന്ന നിലയില്‍ താങ്കളോട് ചില കാര്യങ്ങള്‍ പ്രത്യേകം അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രി വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നില്‍ക്കേണ്ടി വരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ബുദ്ധിമുട്ടുകള്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവർക്കായി മൊബൈല്‍ ടോയ്ലറ്റുകള് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരുപാട് വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ടെന്ന് അറിയാം, എങ്കിലും കഴിഞ്ഞ 30 വർഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയില്‍ മലിനജല ഓടകള്‍ യാഥാർത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ വേണം.
സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത് മുൻപൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാൻ താങ്കളെ സഹായിക്കും. പൊതുജനങ്ങള്‍ക്ക് നല്ലത് ചെയ്യാൻ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കള്‍ക്ക് നല്കട്ടെ.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പലരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേരുന്നുണ്ടെങ്കിലും, കൃത്യമായ ആവശ്യങ്ങള്‍ മുൻനിർത്തിയുള്ള വിശാലിന്റെ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്.