മന്ത്രി ആണെന്ന് അറിഞ്ഞില്ല ; തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ, പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കിയതില്‍ വിവാദം

ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെതിരെ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ.

അയ്യപ്പൻ അയ്യർ എന്ന പൂജാരിക്കെതിരെയാണ് നടപടി. മന്ത്രി ആണെന്ന് അറിയാതെ എസ്. രമേഷിന്റെ സംഘത്തോട് ദർശനത്തിനായി 4000 രൂപ ആവശ്യപ്പെടുകയും പണം വാങ്ങുകയും ചെയ്തു. എന്നാല്‍ മന്ത്രിയാണെന്ന് അറിഞ്ഞതിന് പിന്നാലെ പൂജാരി മാപ്പ് എഴുതി നല്‍കുകയും ചെയ്തു. അതേസമയം, മന്ത്രി മാപ്പ് നല്‍കിയതിന്റെ പേരില്‍ വിവാദം ഉണ്ടാകുകയും ചെയ്തു. ഇതോടെയാണ് പൂജാരിക്കെതിരെ നടപടി എടുത്തത്.


തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി മന്ത്രിയോട് കൈക്കൂലി ചോദിച്ചത്. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തില്‍ കയറിയത്. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി ഇദ്ദേഹത്തില്‍ നിന്ന് 4000 രൂപയാണ് വാങ്ങിയത്. പണം കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാൻ ആവശ്യപ്പെട്ടു. വന്നത് മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. അന്നദാനത്തിന് എത്തിയപ്പോള്‍ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നല്‍കി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നല്‍കുകയും ചെയ്തു.


അതേസമയം, പൂജാരിക്ക് മന്ത്രി മാപ്പ് നല്‍കിയതിനെതിരെ വിമർശനം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താല്‍ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ്‌ വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശനമുന്നയിച്ചിരുന്നു.


മന്ത്രിക്കെതിരെ ആരോപണം ശക്തമായതിന് പിന്നാലെയാണ് ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തത്. പൂജാരിയെ ജകളില്‍ നിന്ന് മാറ്റിനിർത്താൻ ക്ഷേത്രം ജോയിന്റ് കമ്മീഷണർ ഉത്തരവിട്ടു. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഇവരെയും ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.