IPL 2026 : സഞ്ജു ഔട്ട് !! പുതിയ ഓപ്പണിങ് ജോടി, ഗില്‍ ക്യാപ്റ്റന്‍ ; ഐപിഎല്ലില്‍ കസറിയ ഇന്ത്യന്‍ 11

ഐപിഎല്ലിന്റെ 19ാം സീസണ്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോരിന് നരേന്ദ്രമോദി സ്‌റ്റേഡിയം തയ്യാറായി കഴിഞ്ഞു.

ആരാവു കപ്പുയര്‍ത്തുകയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.


വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനാണ് ഈ ഐപിഎല്‍ സീസണ്‍ സാക്ഷിയായത്. ഏറ്റവും മികച്ച പ്രകടനം നടത്തിയ പല താരങ്ങളും നിലവില്‍ ടീം ഇന്ത്യയുടെ ഭാഗമല്ലാത്തവരാണെന്നാണ് കൗതുകകരമായ കാര്യം. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യന്‍ ടി20 ടീമിനെ തിരഞ്ഞെടുത്താല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.


ഇന്ത്യന്‍ ടീമില്‍ ആരെല്ലാം ?


ഐപിഎല്‍ ഹീറോസിന്റെ ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്താല്‍ ഓപ്പണിങ് ജോടികള്‍ ശുഭ്മന്‍ ഗില്ലും കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും. ഇത്തവണ ഓപ്പണിങില്‍ കസറിയവരാണ് രണ്ടു പേരും. ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണിങിലും ക്യാപ്റ്റന്‍സിയിലും മിന്നുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്.


ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണാണ് വഹിച്ചത്. 15 മല്‍സരങ്ങളില്‍ നിന്നും ഗില്‍ ഇതിനകം വാരിക്കൂട്ടിയത് 722 റണ്‍സാണ്. 48.13 ശരാശരിയില്‍ 163.71 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്.


ഇത്തവണ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാമതുമുണ്ട്. ഇനി ഫൈനലിലും വലിയൊരു സ്‌കോര്‍ കുറിക്കാനായാല്‍ ഓറഞ്ച് ക്യാപ്പും ഗില്ലിന്റെ പേരിലാവുമെന്നുറപ്പാണ്.


നേരത്തേ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി റോളില്‍ വരെയെത്തിയ ശേഷം ടീമില്‍ നിന്നു പോലും പുറത്താക്കപ്പെട്ടയാളാണ് അദ്ദേഹം. അന്നു തന്നെ ഒഴിവാക്കിയവര്‍ക്കുള്ള മറുപടി കൂടിയാണ് ഗില്‍ ഈ ഐപിഎല്ലിലൂടെ നല്‍കിയിരിക്കുന്നത്.


ഇത്തവണത്തെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പായിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ ഗില്ലിനെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ പ്രതീക്ഷിക്കാം.


വൈഭവാകട്ടെ കരിയറിലെ രണ്ടാം ഐപിഎല്‍ സീസണ്‍ തന്നെ 700 പ്ലസ് റണ്‍സോടെയാണ് അവസാനിപ്പിച്ചത്. നിലവില്‍ ഓറഞ്ച് ക്യാപ്പും 15 കാരന്റെ പേരിലാണ്. 16 ഇന്നിങ്‌സുകളില്‍ നിന്നും 237 സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് വൈഭവിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. രണ്ടു തവണയാണ് 90 കളില്‍ താരം പുറത്തായത്.


ഗില്‍, വൈഭവ് ജോടിക്കു ശേഷം ഇന്ത്യന്‍ ഇലവനില്‍ മൂന്നു മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണുള്ളത്.


മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പിന്തള്ളിയാണ് ഇഷാന്‍ ഈ ടീമിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറായത്. 15 ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റികളടക്കം 602 റണ്‍സ് അദ്ദേഹം ഇത്തവണ നേടിയിരുന്നു. സഞ്ജുവിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതും ഇഷാന്‍ തന്നെ.


പഞ്ചാബ് കിങ്‌സിനായി ശ്രേയസും ഈ സീസണില്‍ മോശമാക്കിയില്ല. 13 ഇന്നിങ്‌സുകളില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 498 റണ്‍സാണ്. ആര്‍സിബി നായകന്‍ പാട്ടിദാര്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങിയ സീസണാണിത്. 13 ഇന്നിങ്‌സുകളില്‍ 486 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.


ഐപിഎല്ലിനു ശേഷം ടി20യില്‍ പാട്ടിദാറിന്റെ അരങ്ങേറ്റവും പ്രതീക്ഷിക്കാം. ആര്‍സിബിക്കു വേണ്ടി ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കിയ താരമാണ് ക്രുനാല്‍.


അദ്ദേഹത്തിനു ശേഷം ഇന്ത്യന്‍ ഇലവനിലെ മറ്റുള്ളവര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പുതുമുഖമായ പ്രിന്‍സ് യാദവ് എന്നിവരാണ്. 26 വിക്കറ്റുകളാണ് ഭുവി ഇതിനകം പിഴുതത്, സിറാജാവട്ടെ 18 വിക്കറ്റുകളും നേടിക്കഴിഞ്ഞു. 16 വിക്കറ്റോടെയാണ് പ്രിന്‍സ് ഈ സീസണ്‍ അവസാനിപ്പിച്ചത്.


ഐപിഎല്ലില്‍ മിന്നിച്ചവരുടെ ഇന്ത്യന്‍ ടീം


ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍, ക്രുനാല്‍ പാണ്ഡ്യ, നിതീഷ് റെഡ്ഡി, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രിന്‍സ് യാദവ്.