Advertisement
Contact us to Advertise here
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രില്‍ 1 മുതല്‍ പ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
1. എച്ച്.ഡി.എഫ്.സി ബാങ്ക്
യു.പി.ഐ ഉപയോഗിച്ചുള്ള എ.ടി.എം പണം പിൻവലിക്കലുകള്‍ക്ക് ഇനി മുതല്‍ നിയന്ത്രണമുണ്ടാകും. ഇതുവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയിരുന്ന യു.പി.ഐ വഴിയുള്ള പണം പിൻവലിക്കലുകള്‍ ഇനി മുതല്‍ മാസത്തെ മൊത്തം സൗജന്യ ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. നിശ്ചിത സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയും ( നികുതി പുറമെ ) ചാർജായി ഈടാക്കും. നിലവില്‍ സ്വന്തം ബാങ്ക് എ.ടി.എമ്മുകളില്‍ 5 സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും അല്ലാത്തയിടങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് ലഭിക്കുന്നത്.
2. പഞ്ചാബ് നാഷണല്‍ ബാങ്ക്
ഡെബിറ്റ് കാർഡുകള്‍ വഴിയുള്ള പ്രതിദിന പണം പിൻവലിക്കല്‍ പരിധിയില്‍ പി.എൻ.ബി മാറ്റം വരുത്തിയിട്ടുണ്ട്. കാർഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതല്‍ 75,000 രൂപ വരെ മാത്രമേ ഇനി പിൻവലിക്കാൻ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്ന ചില കാർഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാല്‍ കുറച്ചിട്ടുണ്ട്.
3. ജിയോ പേയ്‌മെന്റ് ബാങ്ക്
പണം പിൻവലിക്കാൻ പുതിയ ക്യു.ആർ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്‌പോണ്ടന്റുകള്‍ വഴി യു.പി.ഐ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോള്‍ സൗജന്യ പരിധി നിശ്ചയിക്കുന്നത് നഗരങ്ങളെ അടിസ്ഥാനമാക്കിയാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഇവിടെ 3 സൗജന്യ ഇടപാടുകള്‍ മാത്രമേ ലഭിക്കൂ. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ 5 സൗജന്യ ഇടപാടുകള്‍ വരെ ലഭിക്കും.
പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജും ഏപ്രില്‍ 1 മുതല്‍ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതല്‍ 500 രൂപ വരെയാണിത്. പ്രീമിയം കാർഡുകള്‍ക്ക് ചാർജ് വീണ്ടും കൂടും.
Comments
0 comment