menu
എറണാകുളത്ത് 'യുഎൻ കരുത്തിൽ' മോസസ് ; ആം ആദ്മി സ്ഥാനാർത്ഥിയായി മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ
എറണാകുളത്ത് 'യുഎൻ കരുത്തിൽ' മോസസ് ; ആം ആദ്മി സ്ഥാനാർത്ഥിയായി മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ

Advertisement

Flotila

Contact us to Advertise here

കൊച്ചി : രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി ആം ആദ്മി പാർട്ടി. മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഐക്യരാഷ്ട്രസഭയിലെ ( UN ) മുൻ സേവന പാരമ്പര്യവുമുള്ള മോസസ് എച്ച്.എമ്മിനെയാണ് എഎപി കളത്തിലിറക്കുന്നത്. നിലവിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ മോസസ്, തന്റെ സൈനിക അച്ചടക്കവും അന്താരാഷ്ട്ര ഭരണപരിചയവും വോട്ടർമാർക്ക് മുന്നിൽ വെച്ചാണ് ജനവിധി തേടുന്നത്.

വ്യോമസേനയിൽ വാറന്റ് ഓഫീസറായി വിരമിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചതാണ് പ്രധാന ട്രാക്ക് റെക്കോർഡ്. വികസിത രാജ്യങ്ങളിലെ നഗരാസൂത്രണവും സുതാര്യമായ ഭരണരീതികളും നേരിട്ടു കണ്ടറിഞ്ഞ അദ്ദേഹം, ആ ആഗോള മാതൃകകൾ എറണാകുളത്ത് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായാണ് വോട്ടർമാരെ സമീപിക്കുന്നത്.


" എറണാകുളത്തിന്റെ മുരടിപ്പിന് കാരണം രാഷ്ട്രീയ അഴിമതിയാണ്. ഈ ചങ്ങല പൊട്ടിക്കണം " സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മോസസ് പ്രതികരിച്ചു. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി തെളിയിച്ച വികസന മാതൃകകൾ കൊച്ചിയിലും പ്രായോഗികമാക്കും. സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകൾ കയറി ഇറങ്ങുന്ന കാലം അവസാനിപ്പിക്കുമെന്നും, സേവനങ്ങൾ പടിവാതിൽക്കൽ എത്തിക്കുന്ന 'ഡോർ സ്റ്റെപ്പ്' ഭരണം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കൊച്ചി നഗരം നേരിടുന്ന ശാപമായ വെള്ളക്കെട്ടിന് ശാസ്ത്രീയമായ പരിഹാരവും ആധുനിക മാലിന്യ സംസ്കരണവുമാണ് മോസസിന്റെ പ്രകടനപത്രികയിലെ പ്രധാന ഇനങ്ങൾ. ഐക്യരാഷ്ട്രസഭയിലെ സേവനകാലത്ത് കണ്ടുപരിചയിച്ച നഗര നവീകരണ പദ്ധതികൾ എറണാകുളത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കും. ഗതാഗതക്കുരുക്ക് അഴിക്കാൻ പൊതുഗതാഗത സംവിധാനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.


സാധാരണക്കാർക്ക് താങ്ങാവുന്ന ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾക്കായിരിക്കും മുൻഗണന. മണ്ഡലത്തിലെമ്പാടും 'മൊഹല്ല ക്ലിനിക്കുകൾ' സ്ഥാപിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കും. സർക്കാർ സ്കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. പരമ്പരാഗത രാഷ്ട്രീയ മുന്നണികൾക്ക് അപ്പുറം, ഒരു മാറ്റം ആഗ്രഹിക്കുന്ന നഗര വോട്ടർമാരെ സ്വാധീനിക്കാനാണ് മോസസിലൂടെ ആം ആദ്മി ലക്ഷ്യമിടുന്നത്.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations