മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടപെടാതെ സോണിയാഗാന്ധി; ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തില്‍ മാത്രം, ഇത് കൂളിംഗ് പിരീഡ് മാത്രമെന്ന് കെസി പക്ഷം

ദില്ലി : ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തില്‍ കോണ്‍ഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതില്‍ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളില്‍ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തില്‍ മാത്രമാണ്.


കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടില്ല.


എംഎല്‍എമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകള്‍ പ്രചാരണം മാത്രമെന്നാണ് പാർട്ടി വൃത്തങ്ങള്‍. വിഡി സതീശന് മുൻതൂക്കം എന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ അന്തരീക്ഷം തണുത്ത ശേഷം മാത്രം പ്രഖ്യാപനം നടത്തുമെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്.


അതേസമയം, മുഖ്യമന്ത്രിപ്പോരില്‍ മൂന്നു ചേരികളും പ്രതീക്ഷയിലാണ്. ഇത് കൂളിംഗ് പിരീഡ് മാത്രമെന്നാണ് കെസി വേണുഗോപാലിൻ്റെ പക്ഷം. കെസിയെ തന്നെ പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഗ്രൂപ്പ്. എന്നാല്‍, കൂടുതല്‍ ചർച്ചകളിലെ പ്രതീക്ഷയിലാണ് വിഡി, ആർസി ചേരികള്‍. പാക്കേജുകള്‍ അറിയില്ലെന്നാണ് വിഡി, ആർസി പക്ഷം അറിയിച്ചിരിക്കുന്നത്.