menu
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി മിന്നല്‍ വേഗത്തില്‍ ; 40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, പുതിയ റിസര്‍വേഷൻ സംവിധാനത്തിലേക്ക് ഇന്ത്യൻ റെയില്‍വേ
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി മിന്നല്‍ വേഗത്തില്‍ ; 40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, പുതിയ റിസര്‍വേഷൻ സംവിധാനത്തിലേക്ക് ഇന്ത്യൻ റെയില്‍വേ

Advertisement

Flotila

Contact us to Advertise here

ന്യൂഡല്‍ഹി : യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായതാക്കാൻ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം.

ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിന് പകരം പുതിയ ഹൈടെക് സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ തയ്യാറാകുന്ന സംവിധാനത്തിലൂടെ ട്രെയിൻ ടിക്കറ്റുകള്‍ ഇപ്പോഴത്തേതിനേക്കാള്‍ അഞ്ച് ഇരട്ടി വേഗത്തില്‍ ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


ദൂരയാത്ര ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകള്‍ സ്റ്റേഷനുകളില്‍ എത്തി ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിലവിലെ സോഫ്റ്റ്‌വെയർ വർഷങ്ങള്‍ പഴക്കമുള്ളതാണ്. ഇതിനെ പൂർണമായും മാറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ ടിക്കറ്റ് നല്‍കുന്ന ജീവനക്കാർക്ക് വളരെ വേഗത്തില്‍ ടിക്കറ്റുകള്‍ നല്‍കാൻ സാധിക്കും. ഇതോടെ സ്റ്റേഷനുകളിലെ നീണ്ട നിരകളും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.


പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നടപ്പിലാക്കുന്നതിനായി ഏകദേശം 1,000 കോടി രൂപ ചെലവാകും. ദിവസേന ഏകദേശം 2.5 കോടി യാത്രക്കാരാണ് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് എന്നതിനാല്‍ അവരുടെ സൗകര്യം മുൻനിർത്തിയാണ് ഈ സാങ്കേതിക നവീകരണം നടപ്പാക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.


ടിക്കറ്റ് റിസർവേഷനില്‍ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലും അവസാനിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്‌ ഉത്സവകാലങ്ങളില്‍ 'തത്‌കാല്‍' ടിക്കറ്റുകള്‍ ഇടനിലക്കാർ കൈക്കലാക്കുന്ന പ്രവണത തടയാൻ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനാണ് പദ്ധതി.


പുതിയ സംവിധാനത്തിലൂടെ ഓണ്‍ലൈൻ വഴിയും ബുക്കിംഗ് കൗണ്ടറുകളിലൂടെയും ടിക്കറ്റ് എടുക്കുന്നത് കൂടുതല്‍ എളുപ്പമാകും. നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഇടനിലക്കാരുടെ ഇടപെടല്‍ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. കൂടാതെ വെയിറ്റിംഗ് ലിസ്റ്റ് പ്രശ്നം കുറയ്ക്കാനും ഓരോ യാത്രക്കാരനും കണ്‍ഫേംഡ് ടിക്കറ്റ് ലഭിക്കുന്ന രീതിയിലേക്ക് സംവിധാനത്തെ മെച്ചപ്പെടുത്താനുമാണ് റെയില്‍വേ ശ്രമിക്കുന്നത്.


റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററില്‍ (CRIS) പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത മാസം തന്നെ ഇത് ആരംഭിക്കാനും ജൂണ്‍ മാസത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകാനുമാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. പുതിയ സിസ്റ്റം ഒരു കമ്പനിയെയോ വെണ്ടറിനെയോ മാത്രം ആശ്രയിക്കുന്നതല്ല; മള്‍ട്ടി-ലിംഗ്വല്‍ ഇന്റർഫേസ് ഉള്‍പ്പെടുന്ന സംവിധാനമായിരിക്കും ഇത്.


നിലവില്‍ ഒരു മിനിറ്റില്‍ ഏകദേശം 25,000 ടിക്കറ്റുകള്‍ മാത്രമാണ് നല്‍കാൻ കഴിയുന്നത്. പുതിയ സംവിധാനത്തിലൂടെ ഇത് ഒരു മിനിറ്റില്‍ 1,25,000 ടിക്കറ്റുകളായി ഉയരും. ഇതോടെ ഓണ്‍ലൈൻ ബുക്കിംഗിലെ തടസ്സങ്ങളും കൗണ്ടറുകളിലെ തിരക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.


നിലവിലെ സംവിധാനത്തിലെ പോരായ്മകള്‍ ഉപയോഗിച്ച്‌ ഇടനിലക്കാർ പ്രത്യേക ആപ്പുകളും വെബ്‌സൈറ്റുകളും വഴി ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണതയും പുതിയ സംവിധാനത്തിലൂടെ തടയാൻ സാധിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. സാങ്കേതിക നവീകരണത്തോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗതയുള്ളതും സുരക്ഷിതവുമായ ടിക്കറ്റിംഗ് സംവിധാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations