ഇനി അതാത് മാസത്തെ റേഷൻ മാത്രം, ഒന്നിച്ച്‌ നല്‍കുന്ന പരിപാടി നിര്‍ത്തി സര്‍ക്കാര്‍ ; നീലക്കാര്‍ഡിനുള്ള അധിക അരിവിഹിതവും ഇനി കിട്ടില്ല

തിരുവനന്തപുരം : രണ്ടുമാസത്തെ റേഷൻ ഒന്നിച്ചു നല്‍കുന്നത് നിർത്തി സംസ്ഥാനം. ഏപ്രില്‍, മേയ് മാസത്തിലെ റേഷൻ കാർഡ് ഉടമകള്‍ക്ക് നേരിട്ട് നല്‍കിയപ്പോള്‍ താലൂക്കുകളിലും വിതരണം താളം തെറ്റിയിരുന്നു.

ഇതോടെ ജൂണ്‍ മുതൻ മുൻപത്തേത് പോലെ തന്നെ ഒരുമാസത്തെ റേഷനാവും വിതരണം ചെയ്യുക.


പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാരാണ് മൂന്നു മാസത്തെ റേഷൻ ഒന്നിച്ച്‌ നല്‍കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചത്. റേഷൻകടകളുടെ സംഭരണശേഷി കുറവാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതു രണ്ടുമാസമാക്കി. എന്നിട്ടും, വിതരണത്തില്‍ പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ഒരു മാസം എന്ന രീതി തുടരാൻ തീരുമാനിച്ചത്.


അതേസമയം, നീലക്കാർഡിനുള്ള അധികവിഹിതവും നിർത്തി. പതിവു റേഷൻവിഹിതത്തിനു പുറമേ ഏപ്രില്‍ മാസത്തില്‍ രണ്ടുകിലോയും മേയില്‍ മൂന്നുകിലോയും അരി അധികവിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു. ഇതാണ് നിർത്തിയത്. ജൂണ്‍ മുതല്‍ പതിവ് റേഷൻ മാത്രമേ നിലക്കാർഡ് ഉടമകള്‍ക്ക് ലഭിക്കൂ. എന്നാല്‍ ആട്ടവിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലുപാക്കറ്റുവരെ ആട്ട സ്റ്റോക്കനുസരിച്ച്‌ ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നുപാക്കറ്റും ലഭിക്കും.